Author: Sarath Menon

മാർഗ്ഗം

നനവാർന്നൊരീ നിനവുകളിൽ
ഉയരുന്നിതാ വെറുതെ
ചില കാലങ്ങൾ.

നിറയുന്നൊരീ ഇരുളറയിൽ
നിഴലുകളായ് ഒഴിയാതെ
പല കോലങ്ങൾ.

അരികിലായ് വന്നു നിന്നിതാ
മനമാകെയും ഭയമരുളുമീ,
അകമിതിൽ നേരെന്ന പോലെ
അലിയുമെൻ ശ്വാസമാകെ.

നീർകണങ്ങൾ നിണമണിഞ്ഞു
വേരുറഞ്ഞ ഉയിരിതെന്നോ,
ഉരുകിയൊഴുകി വഴി മറന്നു
ഗതി തിരിഞ്ഞൊരു വലരിയായ്.

ഉലകിതിൽ നരനായ് നരിയായ്
തുടരും നടനം പലവിധം, ഒടുവിൽ
അകലെയണിയും പകരമണിയും
അമല പരിമിത ജീവിതം.

നിജമേതിനിയമരനാകമോ?
നീച നിചിത കരാളമോ?
മായാമയൻ ഞാൻ തേടുന്നിതാ,
നിഖില മോക്ഷത്തിനിനിയ മാർഗം.

മാതാ ട്രാവൽസ്

മധ്യാഹ്നം
മാതാ ട്രാവൽസ്
മാണിക്യവീണയിൽ
മുഴുകി മയക്കം

സഡൻ ബ്രേക്ക്
ഇനേർഷ്യ ഞെട്ടിച്ചു
സഡൻലി  മുഖമാകെ
ഈർഷ്യ  കല്ലിച്ചു

കണ്ണുകൾ തിരഞ്ഞു
ചുറ്റിലും ബോർഡുകളിൽ
കടകളുടെ വിലാസം
ചുവട്ടിലെ വരികളിൽ

ക്രിസ്റ്റഫർ നഗറാണ്.
മയക്കമിറങ്ങി, പകര-
മൊരു മാതാവ് കയറി
വൃദ്ധ; ജറുസലേമിലേക്ക്

“ബസ്സവിടെ പോവില്ല്യ
ബൈപ്പാസിലിറങ്ങാം
നടക്കാം, വയ്യെങ്കില്
നടാടെച്ചാല് ഓട്ടോലും”

ടിക്കറ്റ്  കീറുമ്പൊ
കണ്ടക്ടറ് കാറി.
അതല്ലിവ്ടെ പ്രശ്നം
പിന്നെന്തൂട്ടാ പ്രശ്നം?

ജപമാലേം ബൈബ്ളു-
മൊരു കൈയ്യിലൂ(ഊ)ന്നുവടി
മറുകൈയ്യിലും മുറുക്കിയ
ജരാനരകളുള്ള കിളവിക്ക്

ഇരിക്കാനൊരു സീറ്റന്ന്യ
പ്രധാനം: എഴുന്നേറ്റൊടു-
ക്കാനൊരു മനസ്സുമില്ല
പ്രേക്ഷകർക്കാർക്കും(എനിക്കും)

റിസർവ്ഡ് സീറ്റില്
രണ്ട് പ്രേതങ്ങൾ
കാലൻ പോലും മറന്ന
രണ്ട് ആന്റീക് പീസുകൾ

അമ്മയും കുഞ്ഞും മറ്റു
സ്ത്രീകളും (കുലമുള്ളവരും)
അർഹിച്ചയിടങ്ങളിൽ
സുഖമായിരിക്കുന്നു.

മിച്ചമുള്ളയിടങ്ങളിലായി
ഞാനുമെന്റെ കൂട്ടരു-
മീ ഗോളത്തിന്റെ സ്പന്ദനം
ഞങ്ങളിലെന്ന ഭാവത്തിലിരുന്നു

വഴിതെളിക്കും ഡ്രൈവർക്ക്
ഈ വഴി താല്പര്യമില്ല: നല്ലത്
പറക്കാനൊരുങ്ങും കിളി
വാതില്പടിമേലെ നിന്നു.

കണ്ടക്ടറുടെ ഇൻസ്പെക്ഷൻ
എല്ലാരും പരസ്പരം നോക്കി
നോട്ടമെന്നിലേക്ക് തിരിഞ്ഞു
ഞാനുമെന്നെ തന്നെ നോക്കി

കൈയ്യിലിരിക്കണ ബാഗ്
പ്രായത്തിന്റെ ഇളപ്പം
കൂസലില്ലായ്മയുടെ മുഖം
മുൻവിധികളുടെ പ്രഹരം

നറുക്കെനിക്ക് തന്നെ
നാട്ടുവഴക്കം, മര്യാദ..
മാനദണ്ഡങ്ങളോരോന്നു-
മടക്കംപറച്ചിലിൽ മുഴങ്ങി

ഫുൾ ചാർജ് കൊടുത്തും
കൃത്യ നേരത്ത് ഹാജര്
നിന്നും ഞാന്നേടിയ സീറ്റ്
‘എന്റെ’  സീറ്റ്, ‘എന്റെ’ സീറ്റ്.
എഴുന്നേറ്റ് കൊടുക്കാനൊട്ട്
സൗകര്യമില്ലെനിക്ക് തീർച്ച
കടന്നു വന്നതെത്രയെത്രയ –
വമാനങ്ങളതോർത്തുപോയ്

കൺസഷനോടുള്ള പുച്ഛം
ഇരിക്കരുതെന്നുള്ള ആജ്ഞ
ക്ലാസുകളിലെ മടുപ്പിന്റെ
ഭാണ്ഡമേൽക്കാൻ അവജ്ഞ

“തൂ! ഒരു കണ്ടക്ടറ്.
കാലുകുത്താനിടമില്ലാത്തിടം
കാല്പന്തു കളമാക്കുന്നവൻ.
സുന്ദരിക്കോതകൾക്ക് മുന്നി-
ലെന്ന ‘തടി’ക്കണക്കിന്
കളിയാക്കിയ കിളിക്ക്
വിസിലടിച്ച നീയെനിക്ക്
മനുഷ്യത്വമോതുന്നോ?”

മാലോകർക്കില്ലാത്ത
കുന്തമെനിക്കെന്തിന്?

പ്രഥമന്റെ പദ്ധതികളി-
ലതിന് ധനസഹാത്തിന്റെ
സാധ്യതകളുണ്ടോ?
ഇല്ലെങ്കിൽ ഉണ്ടാവട്ടെ

അന്നേരം വിഴുങ്ങാം
മാനവികതയുടെ
അപ്പവും വീഞ്ഞും

നന്മ നിറഞ്ഞ മറിയമേ
എന്നോട് വിരോധമരുതേ
നിനക്ക് സ്തുതി

സ്ത്രീകളിൽ അങ്ങ്
അനുഗ്രഹിക്കപ്പെട്ടവളാകുന്നു

എന്നിരിക്കിലും
വിരോധമിരുന്നാലും

“ഇതെന്റെ സീറ്റാണ്
ഞാനെഴുന്നേറ്റ് തരില്ല.”

യോഗം

നാട്ടിൽ കരയോഗങ്ങള്ണ്ട്
നാട്ടാര്ടെ യോഗം.
അല്ലാണ്ടെന്താ?

ഇടവേളകളിൽ കമ്മിറ്റി
കൂടണ പതിവ്ണ്ടേ.
ആളില്ലാത്തൊരു യോഗത്തിൽ,
ഉള്ളോരെല്ലാം ഐക്യത്തിൽ,

ഒരു
തീരുമാനങ്ങട്ടെട്ത്തു.
ഭഗവാന് വേണ്ടി,
ഭഗവാനറിയാണ്ട്
ഭഗവാന്റെ പേരില്.

സംഗതി
സർപ്രൈസാണ്ന്ന്.

ക്ഷേത്രം പുനരുദ്ധാരണം
ക്ഷേമം കേവല ലക്ഷ്യം,
ആർക്കാണെന്നത് സ്പഷ്ടം
ആരുടെയെന്നത് ചോദ്യം.

ഠപ്പ്ഠപ്പ്ന്ന്  കമ്മിറ്റി ഭിന്നിച്ചു
ടക്ക്ടക്ക്ന്ന്  വഴികൾ പിരിഞ്ഞു,
വീടൊന്നിന്  കൈമണിയുറച്ചു
നോട്ടീസെല്ലാം ചുവരിൽ പതിഞ്ഞു.

വീട് വീടാന്തരം കേറിയിറങ്ങി
മുന്നറിയിപ്പ് കൊടുത്ത് മടങ്ങി,
പൈനായിരം റുപ്പ്യന്നെ വേണം
പൈയ്യിനെ വിറ്റ്ട്ടാണേലും തരണം.

വലിയവനോ ചെറിയവനോയെന്നില്ല
ഭഗവാനുമില്ല, കമ്മിറ്റിക്കാർക്കും
നമ്മളൊക്കെ തുല്യരല്ലേ? അതെ
നമ്മൾ സംവരണങ്ങൾക്കുമെതിരാണ്.

കേട്ട പാതി ചില ഭക്തരൊക്ക
അന്തക്കം വിട്ടിരിക്കണ കണ്ടു,
കേൾക്കാത്ത പാതി പൂരിപ്പിച്ചവർ
പന്തം കൊളുത്തിയ പെരുച്ചാഴികൾ.

എല്ലാർക്കും ശീട്ട് പൈനായിരം
റെഡി ക്യാഷില്ലെങ്കിലും സാരല്ല്യ
ചെക്കാവാം, പോയി മാറാനാള്ണ്ട്
ഹൗ! മറന്നു. ഓൺലൈനിണ്ടല്ലോ
ജി പേ ചെയ്യാം, ഫോൺ പേയുംണ്ട്
ഹൗ! രാഷ്ട്ര പുരോഗതീടെ വേഗത.

ക്രിപ്റ്റോ പറ്റുമോ?
വിദേശി ഭക്തൻ ചോദിച്ചു
ഇന്നലെ കഴിഞ്ഞല്ലോ
സ്വദേശി ഭക്തൻ പറഞ്ഞു
വിദേശി ചിരിച്ചു
കാശു കൊടുത്തു
സ്വദേശികളും ചിറിച്ചു

(മാഞ്ചസ്റ്ററിൽ അമ്പലം
പണി കഴിഞ്ഞാൽ
നാട്ടിലെ ശാന്തിക്കൊരു
വിസ വരാനിടയുണ്ടെന്ന്
അമ്പലപ്രാക്കൾ കുറുകി
നാട്ടിലെങ്ങുമത് പാട്ടായി
ഇല്ലാ മനസ്സോടെ
ധൂർത്താടന വഴിപാടിന്
നിന്നു കൊടുത്തു, ദൈവം.)

കാശില്ലാത്തോര്ടെ കാര്യം കഷ്ടം
കാശല്ല ജീവിതാടിസ്ഥാനമെന്ന്
തമാശ പറയാൻ കൂടി കാശില്ല
ഫിലോസഫിയില്ല
കോവിഡാനന്തരം
ലോജിക്കുകളില്ല.

കുട്ട്യോൾക്ക്,
ക്ലാസ് കേൾക്കാൻ
ഫോണിണ്ടായില്ല
ഫോൺ വന്നപ്പോൾ
ഇന്റർനെറ്റില്ല
ചിലതൊക്കെ ശരിയാക്കുന്നവർ
എല്ലാം ശരിയാക്കുന്നവർക്ക്
വഴി മാറി കൊടുത്തിട്ടും
ഒന്നും ശരിയായില്ല
പട്ടിണി ഞങ്ങള് കിടന്നാലും
പിള്ളാര് പഠിക്കട്ടേന്നേ
അങ്ങനെയുള്ളപ്പോ..?
ഇങ്ങനെയുള്ളതിനൊക്കെ..?
ഇല്ല. പറ്റില്ല. ബുദ്ധിമുട്ടാണ്.

ഏതവസ്ഥയിലും പറ്റില്ലെന്ന്
മൊഴിഞ്ഞ വിമതരുണ്ട്
മ(ത)ദം പൊട്ടിയൊലിച്ചു.
മേടയിൽ വിളിച്ചു പറഞ്ഞു
നാറ്റിക്കാൻ മേടയില്ലല്ലോ.
കമ്മിറ്റിക്കാരിടഞ്ഞു
ദൈവകോപം കിട്ടൂന്നായപ്പൊ
ചിലര് ഭയന്നു. ഒന്ന് അയഞ്ഞു.
പ്രാകി പ്രാകി കുറച്ച് പേര്,
തേങ്ങി മോങ്ങി വേറെ ചിലര്,
തുട്ട് നിറഞ്ഞ സഞ്ചി നോക്കി
തെളിഞ്ഞയിളികൾ
ആഹാ! അതൊരു കാഴ്ച.